Tuesday, May 17, 2011

അഴിച്ചു കെട്ടെടാ പയ്യിനെ


ഴിച്ചു കെട്ടെടാ പയ്യിനെ

ഇതത്ര എളുപ്പമല്ല
ഒന്നിനും മൂക്ക് കയറില്ലന്നെ.
പുല്ലു തിന്ന് തിന്ന്
മഴമേഘങ്ങളായ്
മാറിയാവരാണ് മേയുന്നത്.

പറഞ്ഞാല്‍ പിടികിട്ടണ്ടേ.
കുന്നിന്‍ പുറവും പശുക്കളും
സ്വപ്നത്തിന്റെ ഭാഗമാണ്.
കയറിന്റെ ഇങ്ങേയറ്റവുമായ്‌
ഞാന്‍ നില്‍ക്കുന്നതോ
ഉറക്കത്തിനു വെളിയിലും.

എന്നിട്ടും നീ
അഴിച്ചു കെട്ടെടാ പയ്യിനെ
അഴിച്ചു കെട്ടെടാ പയ്യിനെ
എന്ന് കയറു പോട്ടിക്കുന്നതെന്തിനാ?
വേഗം പറ വേഗം പറ
ഉറക്കം വരുന്നു.

ബീഥോവന്‍


ശൈത്യകാലം കഴിഞ്ഞിട്ടും 
ഒരു മഞ്ഞു പ്രതിമ മാത്രം 
ഇല കൊഴിഞ്ഞ മരങ്ങള്‍ക്ക് 
കൂട്ടിരിക്കുന്നു. 
പ്രതിമ അതിന്‍റെ 
ശരീരത്തിന്റെ തുള്ളികള്‍ 
താഴെ വീണു കിടക്കുന്ന 
ഇലകളിലേക്ക് വീഴ്ത്തുമ്പോള്‍ 
ഭൂമിയിലെ പൂമ്പാറ്റകളെല്ലാം
ചിറകടിച്ചുയരുന്നു.
പ്രതിമയുടെ മഞ്ഞു വിരലുകള്‍ 
ശിഖരങ്ങളില്‍ ശ്രുതി മീട്ടുമ്പോള്‍
ധാരാളം പക്ഷികള്‍ 
ആകാശത്തേയ്ക്ക് 
പറന്നുപോകുന്നു.

ഭംഗി


















ന്നലെ പൂന്തോട്ടത്തിലെ 
മാവിന്‍ തണല്‍ തൂത്ത് വെടിപ്പാക്കി.
കാണാന്‍ എന്തൊരു ഭംഗിയായിരുന്നു. 
ഇന്നത്‌ തൂക്കാന്‍ മറന്നു. 
ഇപ്പോള്‍ അത് 
ഇന്നലത്തെക്കാള്‍
ഭംഗിയായിരിക്കുന്നു.

കല്ലില്‍ തട്ടി വീഴുമ്പോള്‍

















ല്ലില്‍ തട്ടി വീഴുമ്പോള്‍ പിക്കാസോ!
ഇല്ല ......ഇല്ല.....ഇനിയില്ല
ഇങ്ങനെയൊരു വീഴ്ച്ച.

ഒരു പെണ്ണിനെ കണ്ടിട്ട്
അവളുടെ മൂക്ക് ആ സ്ഥാനത്തു തന്നെ
അലങ്കരിക്കപ്പെടെണ്ടതാണോ
എന്ന് ശങ്കിച്ച് കണ്ണിലേക്കു നോക്കി
തരിച്ചു നില്‍ക്കുമ്പോള്‍ പിക്കാസോ
ഇല്ല......ഇല്ല.....ഇനിയില്ല
ഇങ്ങനെയൊരു വീഴ്ച്ച.

ഒരേ രീതിയില്‍ തന്നെ
നടന്നു മടുക്കുമ്പോള്‍
കൈകള്‍ കൂടി കുത്തി നടന്ന്‌,
അല്ലെങ്കില്‍ നടുറോഡിലൂടെ
തവളച്ചാട്ടം ചാടി
അതുമല്ലെങ്കില്‍
വെറുതെയൊരു രസത്തിന്
പിറകോട്ട്‌ നടക്കുമ്പോള്‍  പിക്കാസോ!
ഇല്ല......ഇല്ല.....ഇനിയില്ല
ഇങ്ങനെയൊരു വീഴ്ച്ച.

ആരൊക്കെയോ
പിരിഞ്ഞു പോകുമ്പോള്‍
നീളത്തില്‍ ഒരു വര
പിന്നെയൊരു ചതുരം
നടുക്ക് വട്ടം
എവിടെയെങ്കിലും
നാലഞ്ചു ത്രികോണങ്ങള്‍
രൂപങ്ങള്‍ക്ക്‌ വെളിയില്‍
സ്വന്തം അവയവങ്ങള്‍ മുറിച്ചെടുത്ത്‌
നിരത്തി വെയ്ക്കുമ്പോള്‍ പിക്കാസോ!
ഇല്ല......ഇല്ല.....ഇനിയില്ല
ഇങ്ങനെയൊരു വീഴ്ച്ച.

അല്ലെങ്കില്‍
ല്ലഇ.....ല്ലഇ.....ല്ലയിനിഇ
രുയൊനെങ്ങഇ ചഴ്വീ!!!

നാനോ













മ്മള്‍
ഒരേ മുറിയില്‍
തങ്ങി നില്‍ക്കുന്ന
രണ്ടു പൊടികളാകുന്നു.
നീയെന്നെ ചുംബിക്കുമ്പോള്‍
ഇരുവരും കൂടിച്ചേര്‍ന്ന്
ഒരു ശാസ്ത്രത്തിനും
കണ്ടെത്താനാകാത്ത
സൂക്ഷ്മ കണികയാവുന്നു.
തല്‍ക്കാലത്തേക്ക്
ഞാനതിനെ നീയെന്നും
നീയതിനെ ഞാനെന്നും
വിളിക്കുന്നു;
ആംഗ്യമോ ഭാഷയോ
ഇല്ലാതെ.    

Saturday, April 2, 2011

യജ്ഞം


ഉടുതുണികള്‍ ഞാത്തിയിട്ട 
മുറ്റത്ത്‌ പൂവന്‍കോഴികള്‍ 
പാറിപ്പോകും നേരത്ത് 
മുളകുണക്കുന്ന പെണ്‍കുട്ടി.

ഉള്ളിലെരിയുമാര്‍ത്തവചോരയെ 
വറ്റല്‍ മുളകാക്കി ഉണക്കുന്നോളുടെ 
മുഖച്ചായയില്‍ മങ്ങിനില്ലും 
മരത്തിന്‍ തണലുകള്‍. 

സന്ധ്യാനേരം പാവാടചരടാല്‍
ചോര വലിചൂറ്റി വീടിനുള്ളിലെ-
ക്കോടികേറുമ്പോള്‍ കയ്യില്‍ നിന്ന് 
വഴുതിപ്പോകും മുളകിന്‍ തുള്ളികള്‍.

കണ്ണിലകപെട്ട നക്ഷത്രങ്ങള്‍ 
തിരുമ്മി കളഞ്ഞ് രാക്കറുപ്പിന്‍ 
കിടക്കയില്‍ മുഖം പൂഴ്ത്തി 
വീര്‍പ്പുമുട്ടും നിലാവ്. 

അച്ഛന്‍ നട്ടുവളര്‍ത്തിയ 
കൊമ്പന്‍ മീശതൈകള്‍ക്ക്
വെള്ളം കോരി മടുത്ത 
കൈകളാല്‍ ചോരയോപ്പി 
കിടക്കുമ്പോള്‍ അമ്മയുടെ 
ദീര്‍ഘ നിശ്വാസങ്ങള്‍ ആവി-
മേഘങ്ങളായ് മുറികളെ 
വിയര്‍പ്പിക്കും വേനല്‍. 

അവയങ്ങള്‍ ഓരോന്നും 
ചര്‍ദ്ദിച്ചു കളഞ്ഞ് 
പുഴയുടെ മാറില്‍ 
മലര്‍ന്നുകിടന്ന്
ഒഴുകാന്‍ തോന്നും 
സ്വപ്നത്തില്‍ നിന്ന് 
മുറ്റത്തേക്കിറങ്ങി 
അരിവാള്‍ മുനയാല്‍ 
മീശതൈകള്‍ 
അരിഞ്ഞു വീഴ്ത്തുന്നോള്‍
കാട്ടുമൈനയെന്ന പെണ്‍കുട്ടി. 

Saturday, March 5, 2011

സംസ്ക്കാരം

നിന്നെ
വേണ്ടതു പോലെ
കുഴിച്ചിട്ടതാണല്ലോ.
എന്താടോ വേണ്ടത്?
ഒരാള്‍ താഴ്ച പോരെ നിനക്ക്?
പട്ടുടയാടകള്‍ ഇനിയും വേണോ?
പേടകത്തില്‍
മുത്തുകളാണ് പതിച്ചത്
മുത്തുകള്‍.



എന്തായാലും
കേറിയിരിക്ക്.
കുറച്ചു കപ്പ ഇരിപ്പുണ്ട്.
മുളകൊക്കെ തീര്‍ന്നു.
അല്ലെങ്കില്‍
എണ്ണ തളിച്ച്
തരാമായിരുന്നു.



വൃത്തികെട്ടവനേ,
നിന്നെ കുഴിച്ചിടാന്‍ നേരം
നടുവെട്ടി പോയി.
അടക്കം കഴിഞ്ഞ്
കുഴമ്പിട്ടൊരു
കുളി കുളിച്ചിട്ടാ
എല്ലാം നേരെയായത്.



നീ പണി എടുത്തു.
വീട് വെച്ചു.
പെണ്ണ് കെട്ടി.
പിള്ളേരെ ഉണ്ടാക്കി.
എന്നിട്ടൊരു ദിവസം
നീണ്ടു നിവര്‍ന്നങ്ങു കിടന്നു.



അറിയാമോടാ
മരങ്ങോടാ
കുഴി വെട്ടിയത് ഞാനാ.
ഈ കൈകൊണ്ട്.
തൂമ്പഎടുത്തു തരാം.
ചുണ ഉണ്ടെങ്കില്‍
ഒരെണ്ണം വെട്ടി കാണിക്ക്‌.




അങ്ങനെയല്ലെടാ പുളുന്താനേ
മണ്ണ് കൊരേണ്ടത്.
താത്തി വെട്ടി
കോരി വലിച്ച്
എടുത്തു പൊക്കി
മോളിലോട്ട് എറിയണം.
ഇനിയങ്ങോട്ട്
മാറി നില്‍ക്ക്.
ഞാനവിടെ ചെന്ന്
കെടക്കട്ടെ
കുറച്ചു നേരം.
എന്തോന്നാടാ
വായി നോക്കി
നിക്കുന്നത്.
മണ്ണു വാരി
എന്റെ മേത്തോട്ടിടെടാ.
അങ്ങനെ
അങ്ങനെ
അങ്ങനെ.