Tuesday, May 17, 2011

കടലാമ (ഹന്നയ്ക്ക്)


റ്റപെട്ട പാതിരാത്രികളില്‍ 
കടലാമയെപോലെ
സ്വന്തം ശരീരത്തില്‍ 
ഒളിച്ചിരുന്ന് 
നിലാവ് നോക്കുന്ന പെണ്ണേ,
പരദ്ദയെന്നു പേരുള്ള 
നിന്റെ പുറം തോടിന്റെ കട്ടി 
പല്ലുകളെ പുളിപ്പിക്കുന്നു.

കട്ടിയിരുമ്പില്‍
കടിക്കുന്ന പോലെ.

തലച്ചോറിലെ 
കക്കകള്‍
അളിഞ്ഞു നാറി
മണം തുപ്പുന്നുണ്ട്.

പക്ഷി തൂവലുകളാല്‍
പൊതിഞ്ഞ 
അസ്ഥികുഴലുകളിലൂടെ 
ഒറ്റക്കണ്ണടച്ച്‌ 
നിന്റെ തടവറയെ 
വീക്ഷിക്കുമ്പോള്‍ 
മുഷിഞ്ഞ മണങ്ങള്‍ 
കൊമ്പല്ലുയര്‍ത്തി
നോക്കുന്നു. 

ഉപ്പിലിട്ടു വെച്ച 
മുല ഞെട്ടുകളില്‍ 
കട്ടി പൂപ്പലിന്റെ 
വെളുത്ത വാവ്.

നിന്റെ മുഖം അടയിരിക്കാന്‍
മാത്രം വിധിക്കപെട്ട 
പെണ്പക്ഷിയല്ല.
ചിറകു മുളയ്ക്കുന്ന 
മരപൊത്തുകളാണ് 
കൃഷ്ണമണികള്‍.

കറുത്ത പുറംതോടില്‍ നിന്ന് 
തൂവലുകള്‍ ചൂടി നീ വരണം. 
അന്ന് എല്ലാ ചന്ദ്ര ബിംബങ്ങളും
മുഖം നോക്കുന്ന 
കണ്ണാടിയാകും. 

ഞാന്‍ രാത്രിയുടെ
പല്‍ച്ചക്രങ്ങള്‍ തിരിച്ച് 
കടല്‍ തീരത്തുണ്ടാവും.
വിറയ്ക്കാത്ത കൈകള്‍ കൊണ്ട് 
എല്ലാ കടലാമകള്‍ക്കും
മണല്കൊട്ടരം പണിയണം. 
വെളുത്ത മുട്ടകള്‍ 
ഉമ്മ വെച്ച് വിരിയിക്കണം. 

ചന്ദ്ര ബിംബത്തിലെ
മഞ്ഞുപാട നാവാല്‍ തുടച്ച്
മുഖം നോക്കണം.

നീ ചൂടിയ തൂവലുകളില്‍ 
ഏതൊക്കെ പക്ഷികളുടെ 
മണമുണ്ടെന്ന് എണ്ണിയെണ്ണി,
കുഞ്ഞു കുഞ്ഞു കടലാമകള്‍ 
സമുദ്രത്തിലേക്ക് 
ഇഴയുന്നതും നോക്കി 
നീയും ഞാനും 
മാത്രം.

പരിണാമം


ചെറിയൊരു 
ചൊറിച്ചിലില്‍
നിന്നു തുടങ്ങിയതാണ്‌. 
ഒടുക്കം 
ചിമ്പന്‍സിയായി.
നിങ്ങടെ വീട്ടില്‍ ഉറുമ്പിന്റെ കൂടുണ്ടോ?
ഉറുമ്പിന്റെ കൂട്?

വൃക്ക


ണ്ടോ 
അടിവയറ്റിലെ പാട്.
മുറിച്ചു വിറ്റതാടോ.
കശുവണ്ടി പരിപ്പ് പോലെ 
ഒരു സാധനമാ.
മൂത്രം പോകാനും 
ജീവന്‍ നിക്കാനും 
ഒരെണ്ണമൊക്കെ മതിയെന്ന് കേട്ടു.  
കൊറേ പൈസ കിട്ടിയെന്നേ.
അടിച്ചു പൊളിക്കാമെന്ന് വെച്ചു.
നേരെ ഊട്ടിക്കു പോയി.
മുറിയെടുത്ത്
മൂക്ക് മുട്ടെ കള്ളുകുടിച്ചു.
തണുപ്പത്തിരുന്നപ്പം ഒരു പൂതി.
കൂടെ കെടക്കാനൊരാള് വേണം. 
കാശ് കൊറേ പോയെങ്കിലും
സംഘടിപ്പിച്ചു. 
ഫസ്റ്റു ടൈമാരുന്നു.
ഇതൊന്നുമങ്ങനെ 
പരിശീലിചിട്ടില്ലെടോ.
ഞങ്ങള് ഒന്നും രണ്ടും 
പറഞ്ഞിരുന്നു. 
എന്‍റെ പടുതീം പത്രാസും 
കണ്ടു ചോദിച്ചു.
എങ്ങനാ ഇത്രേം പണം?
വയറ്റിനകത്ത്
കശുവണ്ടി പരിപ്പ് പോലെ
ഒരു സാധനമുന്ടെന്നും  
മുറിച്ചു വിറ്റാ പൈസ കിട്ടുമെന്നും 
ഞാനങ്ങു തട്ടി.
എങ്കി എന്നെ കൂടി 
പണക്കാരി ആക്കാമോന്ന് അവള്‍. 
പിന്നെ ഒന്നുമാലോചിച്ചില്ല.
കിടക്കയിലോട്ട് തള്ളിയിട്ട്
ഞാനവടെ അടിവയറ്
കീറാന്‍ തുടങ്ങി.

അഴിച്ചു കെട്ടെടാ പയ്യിനെ


ഴിച്ചു കെട്ടെടാ പയ്യിനെ

ഇതത്ര എളുപ്പമല്ല
ഒന്നിനും മൂക്ക് കയറില്ലന്നെ.
പുല്ലു തിന്ന് തിന്ന്
മഴമേഘങ്ങളായ്
മാറിയാവരാണ് മേയുന്നത്.

പറഞ്ഞാല്‍ പിടികിട്ടണ്ടേ.
കുന്നിന്‍ പുറവും പശുക്കളും
സ്വപ്നത്തിന്റെ ഭാഗമാണ്.
കയറിന്റെ ഇങ്ങേയറ്റവുമായ്‌
ഞാന്‍ നില്‍ക്കുന്നതോ
ഉറക്കത്തിനു വെളിയിലും.

എന്നിട്ടും നീ
അഴിച്ചു കെട്ടെടാ പയ്യിനെ
അഴിച്ചു കെട്ടെടാ പയ്യിനെ
എന്ന് കയറു പോട്ടിക്കുന്നതെന്തിനാ?
വേഗം പറ വേഗം പറ
ഉറക്കം വരുന്നു.

ബീഥോവന്‍


ശൈത്യകാലം കഴിഞ്ഞിട്ടും 
ഒരു മഞ്ഞു പ്രതിമ മാത്രം 
ഇല കൊഴിഞ്ഞ മരങ്ങള്‍ക്ക് 
കൂട്ടിരിക്കുന്നു. 
പ്രതിമ അതിന്‍റെ 
ശരീരത്തിന്റെ തുള്ളികള്‍ 
താഴെ വീണു കിടക്കുന്ന 
ഇലകളിലേക്ക് വീഴ്ത്തുമ്പോള്‍ 
ഭൂമിയിലെ പൂമ്പാറ്റകളെല്ലാം
ചിറകടിച്ചുയരുന്നു.
പ്രതിമയുടെ മഞ്ഞു വിരലുകള്‍ 
ശിഖരങ്ങളില്‍ ശ്രുതി മീട്ടുമ്പോള്‍
ധാരാളം പക്ഷികള്‍ 
ആകാശത്തേയ്ക്ക് 
പറന്നുപോകുന്നു.

ഭംഗി


















ന്നലെ പൂന്തോട്ടത്തിലെ 
മാവിന്‍ തണല്‍ തൂത്ത് വെടിപ്പാക്കി.
കാണാന്‍ എന്തൊരു ഭംഗിയായിരുന്നു. 
ഇന്നത്‌ തൂക്കാന്‍ മറന്നു. 
ഇപ്പോള്‍ അത് 
ഇന്നലത്തെക്കാള്‍
ഭംഗിയായിരിക്കുന്നു.

കല്ലില്‍ തട്ടി വീഴുമ്പോള്‍

















ല്ലില്‍ തട്ടി വീഴുമ്പോള്‍ പിക്കാസോ!
ഇല്ല ......ഇല്ല.....ഇനിയില്ല
ഇങ്ങനെയൊരു വീഴ്ച്ച.

ഒരു പെണ്ണിനെ കണ്ടിട്ട്
അവളുടെ മൂക്ക് ആ സ്ഥാനത്തു തന്നെ
അലങ്കരിക്കപ്പെടെണ്ടതാണോ
എന്ന് ശങ്കിച്ച് കണ്ണിലേക്കു നോക്കി
തരിച്ചു നില്‍ക്കുമ്പോള്‍ പിക്കാസോ
ഇല്ല......ഇല്ല.....ഇനിയില്ല
ഇങ്ങനെയൊരു വീഴ്ച്ച.

ഒരേ രീതിയില്‍ തന്നെ
നടന്നു മടുക്കുമ്പോള്‍
കൈകള്‍ കൂടി കുത്തി നടന്ന്‌,
അല്ലെങ്കില്‍ നടുറോഡിലൂടെ
തവളച്ചാട്ടം ചാടി
അതുമല്ലെങ്കില്‍
വെറുതെയൊരു രസത്തിന്
പിറകോട്ട്‌ നടക്കുമ്പോള്‍  പിക്കാസോ!
ഇല്ല......ഇല്ല.....ഇനിയില്ല
ഇങ്ങനെയൊരു വീഴ്ച്ച.

ആരൊക്കെയോ
പിരിഞ്ഞു പോകുമ്പോള്‍
നീളത്തില്‍ ഒരു വര
പിന്നെയൊരു ചതുരം
നടുക്ക് വട്ടം
എവിടെയെങ്കിലും
നാലഞ്ചു ത്രികോണങ്ങള്‍
രൂപങ്ങള്‍ക്ക്‌ വെളിയില്‍
സ്വന്തം അവയവങ്ങള്‍ മുറിച്ചെടുത്ത്‌
നിരത്തി വെയ്ക്കുമ്പോള്‍ പിക്കാസോ!
ഇല്ല......ഇല്ല.....ഇനിയില്ല
ഇങ്ങനെയൊരു വീഴ്ച്ച.

അല്ലെങ്കില്‍
ല്ലഇ.....ല്ലഇ.....ല്ലയിനിഇ
രുയൊനെങ്ങഇ ചഴ്വീ!!!

നാനോ













മ്മള്‍
ഒരേ മുറിയില്‍
തങ്ങി നില്‍ക്കുന്ന
രണ്ടു പൊടികളാകുന്നു.
നീയെന്നെ ചുംബിക്കുമ്പോള്‍
ഇരുവരും കൂടിച്ചേര്‍ന്ന്
ഒരു ശാസ്ത്രത്തിനും
കണ്ടെത്താനാകാത്ത
സൂക്ഷ്മ കണികയാവുന്നു.
തല്‍ക്കാലത്തേക്ക്
ഞാനതിനെ നീയെന്നും
നീയതിനെ ഞാനെന്നും
വിളിക്കുന്നു;
ആംഗ്യമോ ഭാഷയോ
ഇല്ലാതെ.    

Saturday, April 2, 2011

യജ്ഞം


ഉടുതുണികള്‍ ഞാത്തിയിട്ട 
മുറ്റത്ത്‌ പൂവന്‍കോഴികള്‍ 
പാറിപ്പോകും നേരത്ത് 
മുളകുണക്കുന്ന പെണ്‍കുട്ടി.

ഉള്ളിലെരിയുമാര്‍ത്തവചോരയെ 
വറ്റല്‍ മുളകാക്കി ഉണക്കുന്നോളുടെ 
മുഖച്ചായയില്‍ മങ്ങിനില്ലും 
മരത്തിന്‍ തണലുകള്‍. 

സന്ധ്യാനേരം പാവാടചരടാല്‍
ചോര വലിചൂറ്റി വീടിനുള്ളിലെ-
ക്കോടികേറുമ്പോള്‍ കയ്യില്‍ നിന്ന് 
വഴുതിപ്പോകും മുളകിന്‍ തുള്ളികള്‍.

കണ്ണിലകപെട്ട നക്ഷത്രങ്ങള്‍ 
തിരുമ്മി കളഞ്ഞ് രാക്കറുപ്പിന്‍ 
കിടക്കയില്‍ മുഖം പൂഴ്ത്തി 
വീര്‍പ്പുമുട്ടും നിലാവ്. 

അച്ഛന്‍ നട്ടുവളര്‍ത്തിയ 
കൊമ്പന്‍ മീശതൈകള്‍ക്ക്
വെള്ളം കോരി മടുത്ത 
കൈകളാല്‍ ചോരയോപ്പി 
കിടക്കുമ്പോള്‍ അമ്മയുടെ 
ദീര്‍ഘ നിശ്വാസങ്ങള്‍ ആവി-
മേഘങ്ങളായ് മുറികളെ 
വിയര്‍പ്പിക്കും വേനല്‍. 

അവയങ്ങള്‍ ഓരോന്നും 
ചര്‍ദ്ദിച്ചു കളഞ്ഞ് 
പുഴയുടെ മാറില്‍ 
മലര്‍ന്നുകിടന്ന്
ഒഴുകാന്‍ തോന്നും 
സ്വപ്നത്തില്‍ നിന്ന് 
മുറ്റത്തേക്കിറങ്ങി 
അരിവാള്‍ മുനയാല്‍ 
മീശതൈകള്‍ 
അരിഞ്ഞു വീഴ്ത്തുന്നോള്‍
കാട്ടുമൈനയെന്ന പെണ്‍കുട്ടി. 

Saturday, March 5, 2011

സംസ്ക്കാരം

നിന്നെ
വേണ്ടതു പോലെ
കുഴിച്ചിട്ടതാണല്ലോ.
എന്താടോ വേണ്ടത്?
ഒരാള്‍ താഴ്ച പോരെ നിനക്ക്?
പട്ടുടയാടകള്‍ ഇനിയും വേണോ?
പേടകത്തില്‍
മുത്തുകളാണ് പതിച്ചത്
മുത്തുകള്‍.



എന്തായാലും
കേറിയിരിക്ക്.
കുറച്ചു കപ്പ ഇരിപ്പുണ്ട്.
മുളകൊക്കെ തീര്‍ന്നു.
അല്ലെങ്കില്‍
എണ്ണ തളിച്ച്
തരാമായിരുന്നു.



വൃത്തികെട്ടവനേ,
നിന്നെ കുഴിച്ചിടാന്‍ നേരം
നടുവെട്ടി പോയി.
അടക്കം കഴിഞ്ഞ്
കുഴമ്പിട്ടൊരു
കുളി കുളിച്ചിട്ടാ
എല്ലാം നേരെയായത്.



നീ പണി എടുത്തു.
വീട് വെച്ചു.
പെണ്ണ് കെട്ടി.
പിള്ളേരെ ഉണ്ടാക്കി.
എന്നിട്ടൊരു ദിവസം
നീണ്ടു നിവര്‍ന്നങ്ങു കിടന്നു.



അറിയാമോടാ
മരങ്ങോടാ
കുഴി വെട്ടിയത് ഞാനാ.
ഈ കൈകൊണ്ട്.
തൂമ്പഎടുത്തു തരാം.
ചുണ ഉണ്ടെങ്കില്‍
ഒരെണ്ണം വെട്ടി കാണിക്ക്‌.




അങ്ങനെയല്ലെടാ പുളുന്താനേ
മണ്ണ് കൊരേണ്ടത്.
താത്തി വെട്ടി
കോരി വലിച്ച്
എടുത്തു പൊക്കി
മോളിലോട്ട് എറിയണം.
ഇനിയങ്ങോട്ട്
മാറി നില്‍ക്ക്.
ഞാനവിടെ ചെന്ന്
കെടക്കട്ടെ
കുറച്ചു നേരം.
എന്തോന്നാടാ
വായി നോക്കി
നിക്കുന്നത്.
മണ്ണു വാരി
എന്റെ മേത്തോട്ടിടെടാ.
അങ്ങനെ
അങ്ങനെ
അങ്ങനെ.

Sunday, February 13, 2011

സ്പയ്ഡര്‍ വുമന്‍

അഞ്ചാമത്തെ പീരിഡി ന്റെ
മധ്യത്തില്‍ വച്ച്
ക്ലാസ്സ്‌ ടീച്ചര്‍
സ്പയ്ഡര്‍ വുമണായി.

ചോക്ക് പൊടി തൂത്ത് കളഞ്ഞ്
ഭിത്തിയില്‍ അള്ളിപിടിച്ച്.
മേല്‍ക്കൂരയില്‍
പറ്റിക്കിടന്നു
ക്ലാസ്സെടുക്കുമ്പോള്‍
ഇഴയുന്നതിന്റെയും
തലകീഴാവുന്നതിന്റെയും
പ്രാധാന്യം പിടികിട്ടുന്നു.

ഞങ്ങളും ആ വിദ്യ പഠിക്കുന്നു.

ഭിത്തിയിലും ചുവരിലും
ഇഴഞ്ഞു നടന്ന്‌
കണക്ക് ചെയ്യുന്നു.
വല നെയ്യുന്നു.
കവിത ചൊല്ലുന്നു.
ഇര പിടിക്കുന്നു.
ക്ലാസ് റൂം
ഉള്ളില്‍ തന്നെയെന്ന്
തിരിയുന്നു.
ആവശ്യം വരുമ്പോള്‍
ഇടതു വശത്തുള്ള
ഭിത്തിയില്‍ നിന്നും
അലമാരയുടെ വക്കിലേക്ക്‌
വലിച്ചു കെട്ടുന്നുവെന്നു മാത്രം. 

Saturday, February 12, 2011

ഡിക്കിയിലെന്താണ് ? ഡിക്കിയിലെന്താണ് ?

നൂറു കിലോമീറ്റെര്‍
വേഗതയില്‍
കാര്‍ ഓടിച്ചുകൊണ്ടിരിക്കുന്ന
അക്ബറിനോട്
പിന്‍ സീറ്റിലിരുന്ന്
ഒരു ചോദ്യം
ഡിക്കിയിലെന്താണ് ?
ഡിക്കിയിലെന്താണ് ?

തേങ്ങ തേങ്ങ
തേങ്ങാക്കൊല
എന്ന മുഖഭാവത്തില്‍
അവന്‍ തിരിഞ്ഞു നോക്കുമ്പോള്‍
അനേകമനേകം
കാക്കകള്‍ കാഷ്ടിച്ച്
ഇളിഭ്യനായ
ഗാന്ധിപ്രതിമ പോലെ
ഈയുള്ളോന്‍.

നിലവാരമുള്ള
ഒരു ജീവിയാണ് അവന്‍.
കാറോടിക്കുമ്പോള്‍
മൂളിപ്പാട്ട് പാടും.
പക്ഷെ പരിഹാസം;
അതാണ്‌
സഹിക്കാന്‍ വയ്യാത്തത്.
പരിഹസിച്ച് പരിഹസിച്ച്
അവന്‍ നമ്മെ പ്രതിമയാക്കും.
ഞാന്‍ അവനാല്‍ പ്രതിമയാക്കപെട്ടവന്‍.
പിന്‍ സീറ്റിനുടമ.
സംശയാലു.

ഡിക്കിയിലെന്താണ് ?
ഡിക്കിയിലെന്താണ് ?

തേങ്ങ തേങ്ങ
തേങ്ങാക്കൊല.

നിശ്ചയം
നീയോടിക്കുന്ന കാര്‍ പോസ്റ്റിലിടിക്കും.
നീ മരിക്കും.
ഞാന്‍ പിന്‍ സീറ്റില്‍
ചെറുചിരിയോടെ
ചാരിയിരിക്കപെട്ട നിലയില്‍
ജീവിതത്തിലേക്ക്
തിരികെ വരും.
പ്രതിമായക്കപെട്ടവന്
ഒന്നും സംഭവിക്കില്ല.

ഡിക്കിയിലെന്താണ് ?
ഡിക്കിയിലെന്താണ് ?

തേങ്ങ തേങ്ങ
തേങ്ങാക്കൊല.
എന്ന ആവേഗത്തില്‍
സഡന്‍ ബ്രേക്കിട്ട്
ഡോര്‍ തുറന്ന്
എന്നെ വലിച്ച് പുറത്താക്കി
ഡിക്കി തുറക്കുന്നു അക്ബര്‍.
ഞെട്ടി തരിച്ചുപോയ് ഞാന്‍.
തലകള്‍ തലകള്‍
ഞങ്ങളുടെ തലകള്‍.

തേങ്ങ തേങ്ങ
തേങ്ങാക്കൊല
എന്ന ഭാവത്തില്‍ അക്ബറും
ഡിക്കിയിലെന്താണ് ?
ഡിക്കിയിലെന്താണ് ?
എന്ന ഭാവത്തില്‍ ഞാനും
തലയില്ലാതെ നില്‍ക്കുമ്പോള്‍
ഞങ്ങളില്‍ നിന്നകന്നു പോകുന്നു കാര്‍.
ഞങ്ങള്‍ക്ക് ഒരിക്കലും പോകേണ്ടാത്ത ഒരിടത്തേക്ക്
ഞങ്ങളില്ലാതെ ഞങ്ങളുടെ തലകളുമായ്.

Friday, February 11, 2011

ചുവന്ന കുളിമുറി

ബാത്ത് റൂമിലെ
ഇളം നീല ടയില്സില്‍
ചാരിയിരുന്ന്
തിളങ്ങുംബ്ലേഡാല്‍
ഞരമ്പ്‌ മീട്ടുമ്പോള്‍
ചുവന്ന സംഗീതം.
കണ്ണടച്ചിരുന്ന്
കമ്പികള്‍ മുറുക്കവേ
കൈത്തണ്ടയില്‍ നിന്ന്
ഭിത്തിമേല്‍ പടരും
വള്ളിചെടിയാണ്
എനിക്ക് നഷ്ടമായ പ്രണയം.
പ്രേമിച്ചവളെ മറക്കണമെങ്കില്‍
ചുവന്ന കുളിമുറിയില്‍
മലര്‍ന്നു കിടന്ന്
മതിയാവോളം
മരിക്കണം. 

Thursday, February 10, 2011

പൈ

ഞങ്ങളുടെ പൈ 
മുറ്റത്തെ കുറ്റിയില്‍ ഒരു കറക്കം.
കൊച്ചുമോള്‍ ഓടി വന്ന്
അതിന്‍റെ വ്യാസമെടുത്തു.
എന്നിട്ട് പശു കറങ്ങിയതിന്റെ
ചുറ്റളവിനെ വ്യാസം കൊണ്ട് ഹരിച്ച്‌
3 .14 എന്ന് മുറ്റത്തെഴുതി വച്ചിട്ട്
ഉറങ്ങാന്‍ പോയി.
ഇപ്പോള്‍ സ്വപ്നത്തിലൂടെ
ഭൂമി കറങ്ങുന്നത് അവള്‍ കാണുന്നു.
കറുമ്പി പൈയ്യുടെ നീലക്കണ്ണുകളിലൂടെ.

Wednesday, February 9, 2011

പതാക


വീടിനെ തട്ടിയുണര്‍ത്തി വെള്ളം തളിച്ച്
മുറ്റം തൂത്ത് തൂത്ത് അമ്മയുടെ എല്ലുകള്‍.

അടുപ്പിലെ തീ വയറിനു താഴെ
ത്രിക്കണ്ണു വരച്ച് പരമശിവനെ മറന്ന്
മുറിവൂതിയൂതിവിളമ്പി തരുന്നത്.

കറവയറ്റ ഇന്ദ്രിയങ്ങളെ അഴിച്ചു കെട്ടി
പുല്ലു ചെത്തും വളഞ്ഞ നട്ടെല്ലിന്റെ
തുരുമ്പില്‍.

പാറ്റിക്കൊഴിച്ച് പതിരു കളഞ്ഞ്
അലക്കി വിരിച്ച മുഖങ്ങള്‍ മടക്കിയെടുത്ത്
വിയര്‍ത്ത കയറിനെ കുടിച്ചു വറ്റിക്കും
കിണറ്റിലേക്ക് നോക്കി.

ദാഹിച്ചു വലഞ്ഞ കരിയിലകള്‍ക്ക്
തീയിട്ടു കൊടുത്ത്‌ പ്രാര്‍ത്ഥിച്ചു നില്‍ക്കും
വാരിയെല്ലുകളുടെ.

ഇടയ്ക്കിടയ്ക്ക് മുറിതുറന്ന്
വിശപ്പ്‌ മാറ്റും നിഴലുകള്‍ക്ക്
ഉടുപ്പ് തുന്നും വിരല്‍ത്തിടുക്കത്തെ.

തളര്‍ന്ന കാറ്റില്‍ കഴുകാത്ത ഷഡ്ഡികള്‍;
പൈതൃകത്തിന്റെ കൊടികളായ്‌.

Wednesday, January 12, 2011

ഫാഷന്‍ ഷോ


ടൈ കെട്ടി ഇന്‍ ചെയ്ത് 
നടക്കുമ്പോള്‍ 
കയ്യിലെ ബ്രീഫ് കേഇയ്സ് 
പെന്‍ഡുലമാകുന്നു.
വീടെത്തിക്കഴിഞ്ഞ്
പെട്ടി തുറന്ന്
കറിക്കത്തി കൊണ്ട് 
സൂചികള്‍ കൊത്തിയരിഞ്ഞ്
അക്കങ്ങള്‍ വെട്ടിനുറുക്കി 
പ്രഷര്‍ കുക്കറിലേക്കിടുമ്പോള്‍
നെറ്റിയില്‍ നിന്ന് 
തറയില്‍ വീണുടയും
ഒരു തുള്ളി വിയര്‍പ്പു പോലെ 
എന്തൊക്കെ 
എന്തൊക്കെ

പാചകം ഒരു കലയല്ല
ട്രാഫിക് ബ്ലോക്ക് ഫോടോഗ്രാഫല്ല
പ്രണയം സ്വര്‍ഗീയമല്ല 
നിങ്ങളൊക്കെ ആരാണ്?

എനിക്ക് എല്ലാത്തിനും സമയം വേണം.
പ്ലീസ് ഞാനെന്റെ 
റാംപിനെ ഒന്നുമ്മ വച്ചോട്ടെ?
എന്തെന്നാല്‍ 
എന്റെ കഴുത്തിലെ ടൈ
അല്ലെങ്ങില്‍ എന്റെ ബ്രീഫ് കേസിലെ 
ടൈം ബോംബ്‌